
കോഴിക്കോട്: നമ്മുടെ ഒരുറോഡിന്റെ ശരാശരി വീതി ആറുമീറ്ററാണെന്ന് കാണുമ്പോൾ, എട്ടുറോഡ് ചേർത്തുവെച്ചാലുള്ള വീതിയിൽ കോഴിക്കോട്ടെ റെയിൽവേ സ്റ്റേഷനിൽ ആകാശലോബി വരുന്നു. കോഴിക്കോടുള്ള റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിനുള്ള ഭാഗമായാണ് പുതിയ സ്റ്റേഷൻ കെട്ടിടത്തിൽ ഇത് വരുന്നത്. 48 മീറ്റർ വീതിയിൽ നിർമിക്കുന്ന ഈ ആകാശലോബിക്ക് 110 മീറ്റർ നീളം ഉണ്ടാകും.
വിമാനത്താവളങ്ങളിലുള്ളതിനുപോലെ വിശാലമായ കാത്തിരിപ്പുകേന്ദ്രമായി ഈ ലോബിയെ (എയർ കോൺകോഴ്സ്) മാറ്റുന്നതിനുപുറമെ ധാരാളം വാണിജ്യ-വിനോദകേന്ദ്രങ്ങളും ഇവിടെയൊരുക്കപ്പെടും.
ഡിപ്പാർട്ട്‌മെന്റൽ ഷോപ്പ്, റീട്ടെയിൽ ഷോപ്പ്, ഗെയിം സോൺ, ഗിഫ്റ്റ് ഷോപ്പ്, പുസ്തകശാലകൾ എന്നിവയെല്ലാം ഈ ലോബിയിലുണ്ടാകും. വായുവും വെളിച്ചവും സമൃദ്ധമായി കടന്നുവരാൻ സൗകര്യമൊരുക്കുന്ന രീതിയിലാണ് ഈ ‘പാലം’ രൂപകല്പന ചെയ്തിട്ടുള്ളത്.
സ്റ്റേഷൻ കെട്ടിടത്തിന്റെ കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങളിൽ നിർമിക്കുന്ന ബഹുനില വാഹന പാർക്കിങ് കോംപ്ളക്സുകളെയും റെയിൽവേ പ്ളാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന തരത്തിലാണ് ആകാശലോബി വിഭാവനചെയ്തിട്ടുള്ളത്. തറനിരപ്പിൽനിന്ന് എട്ടുമീറ്റർ ഉയരത്തിലാണിത് നിർമിക്കുക.
നിലവിലുള്ള നാല് ട്രാക്കിനും ഭാവിയിൽ വന്നേക്കാമെന്ന് റെയിൽവേ വിഭാവനംചെയ്യുന്ന രണ്ട് ട്രാക്കിനുമുൾപ്പെടെ കണക്കാക്കിയാണ് ഈ ആകാശലോബി നിർമിക്കുന്നത്. പ്ളാറ്റ്ഫോമിലേക്ക് ഇറങ്ങുന്നതിനും കയറുന്നതിനും ചവിട്ടുപടികൾക്കുപുറമെ എസ്കലേറ്ററുകളും ലിഫ്റ്റും ഈ ലോബിയിൽനിന്നുതന്നെയാണ് നിർമിക്കുക. പ്ളാറ്റ്ഫോമിന്റെ മധ്യഭാഗത്തുകൂടിയാണ് ലോബി നിർമിക്കുക. വടക്ക്-തെക്ക് വശങ്ങളിൽ വേറെ ആകാശനടപ്പാത നിർമിക്കാനും പദ്ധതിയുണ്ട്.
സംസ്ഥാനത്ത് നിലവിൽ ഒരു റെയിൽവേ സ്റ്റേഷനിലും ആകാശലോബിയില്ല. എന്നാൽ, കോഴിക്കോടുൾപ്പെടെ എട്ട് സ്റ്റേഷനുകളിൽ ഇത്തരം ലോബി നിർമിക്കാൻ പദ്ധതിയുണ്ട്. കൂട്ടത്തിൽ ഏറ്റവും വലുതും, വീതിയേറിയതും കോഴിക്കോട്ടേതാവാണ്.